Monday, January 18, 2010

മാര്‍ത്തയോടൊപ്പം ഒരു യാത്ര !!


വൈകിട്ട് 6:50 നാണ് നാട്ടിലേക്കുള്ള ട്രെയിന്‍. ആരോടും ചോദിക്കാനോ പറയാനോ നില്‍ക്കാതെ ഒരു 4:30 യോടെ ഓഫീസില്‍ നിന്നും ഇറങ്ങി ഞാന്‍. ഇനി റൂമില്‍ പോയി ബാഗ്‌ ഒക്കെ എടുത്ത് റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നീങ്ങണം. നടക്കുന്നതിനിടെ ഞാന്‍ എന്‍റെ കൂട്ടുകാരന്‍ മനോജ്‌ നെ  ഫോണില്‍ വിളിച്ച് നാട്ടിലേക്ക്  പോരുന്ന കാര്യമൊക്കെ സംസാരിച്ച് പോരുകയായിരുന്നു.


അങ്ങനെ നടന്നു കമ്പനിയുടെ ബസ്‌ ടെര്‍മിനല്‍ വരെ എത്തി. അവിടുന്ന്   'മജെസ്റിക്ക്' ലേക്ക് ഒരു വോള്‍വോ ബസ്‌ എടുക്കുന്നു അന്നേരം. "എടുത്തോട്ടെ, ഞാനെന്തായാലും ഇതിനു പിന്നിലെ ബസ്‌ നേ പോകുന്നുള്ളൂ- ഇഷ്ടം പോലെ സമയം ഉണ്ടിനിയും, പോരാത്തതിനു ബാഗും എടുക്കണം'. ഞാനെന്റെ സംസാരം തുടര്‍ന്നു... പക്ഷെ വണ്ടി വളച്ച് മുന്‍പില്‍ കൂടി എടുത്തപ്പോഴാണ്, ചില്ലില്‍ തല ചാരി പുറത്തേക്ക് നോക്കി ഇരുന്ന ഒരാളില്‍ എന്‍റെ കണ്ണ് ഒരാളില്‍ ഉടക്കിയത് - മാര്‍ത്ത, മാര്‍ത്ത കുരിയാക്കോസ് !!


ദൈവമേ അവളീ വണ്ടിയില്‍ ഉണ്ടാരുന്നോ? ഇവളും സ്റ്റേഷന്‍ ലേക്ക് തന്നെ. എന്‍റെ അതേ ട്രെയിന്‍ ഉം ആയിരിക്കണം, ശോ, ഒരല്പം നേരത്തെ ഇറങ്ങാരുന്നു... ഇനി ഇപ്പോ എന്താ ചെയ്യാ??


"ടാ.. ഹലോ.. ഹലോ.."
"ഓ സോറി മജോനെ, ഞാന്‍ ഒരു അത്യാവശ്യ.."
"എന്ത്?"
"അല്ല, ഞാന്‍ പിന്നെ വിളിക്കാം നിന്നെ. ഇപ്പൊ തന്നെ already വൈകി."
"അതിന് നിന്‍റെ ട്രെയിന്‍ 6:50 ന് ന്നല്ലേ പറഞ്ഞേ??"
"അതേ.. എന്നാലും നേരത്തെ ഇറങ്ങിയില്ലെങ്കില്‍ വല്ല ബ്ലോക്കും വന്നാലോ?  ശെരി എന്നാ... പിന്നെ വിളിക്കാം..." - ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.


ഈ മാര്‍ത്ത എന്ന് പറയുന്ന ആളെ കമ്പനിയില്‍  വച്ച് ഒരുപാട് തവണ  കണ്ടിട്ടുണ്ട്, ഉച്ചക്ക് ഫുഡ് കഴിക്കാന്‍ പോകുമ്പഴോ ഒക്കെയായ്... എങ്കിലും ഇത് വരെയും സംസാരിച്ചിട്ടില്ല. അതിനെങ്ങനാ, ഞങ്ങള്‍ 4-5  പേര്‍ ഒന്നിച്ചാണ് ഉച്ചക്ക് ഇറങ്ങാര്. ഫുഡ്‌ കോര്‍ട്ടില്‍ ചെന്ന് കൂപ്പണ്‍ എടുക്കാന്‍  നില്‍ക്കുമ്പോളാ മിക്കപ്പോഴും മാര്‍ത്തയും കൂട്ടരും വരാറ്. അവര് സൈഡ് ഇല്‍ കൂടി പാസ്‌ ചെയ്യുമ്പോഴേ ഇവിടുന്നു കമന്റ്സ് തുടങ്ങും...


"ഹലോ.. ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ..."


കുറച്ച് കാലം മുന്‍പത്തെ മലയാള സിനിമയില്‍ കലുങ്കിന്റെ പുറത്ത് ഇരുന്ന് ഡയലോഗ് അടിക്കുന്ന മുകേഷിനോടും  മണിയന്‍ പിള്ള രാജുവിനോടും ഒക്കെയെന്ന പോലെ അവളൊരു നോട്ടം പോലും തരാതെ നടന്നു നീങ്ങുമായിരുന്നു..


"ഇന്നിപ്പോ.. ഇതൊരു നല്ല ചാന്‍സ് ആരുന്നു. ഛെ, ഞാന്‍ മിസ്സ്‌ ആക്കിയല്ലോ എന്നാലും. "


"അല്ലേല്‍ അവളാരാ? ഞാനെന്തിനാ അവള്‍ടെ പുറകെ പോണേ? ഇത് വരെ തമ്മില്‍ മിണ്ടീട്ടില്ല, ഇനിയാണേലും അങ്ങനെയൊക്കെ തന്നെയേ ആവൂ.. പോട്ട് പുല്ല് !"- ഞാന്‍ സ്വയം സമാധാനിപ്പിച്ച് കൊണ്ട് മുന്നോട്ട് നടന്നു.


പക്ഷെ മനുഷ്യന്റെ കാര്യമല്ലേ.. 


"അല്ലാ, ബാഗെടുത്ത് വേഗം വച്ചടിച്ചാല്‍ 'കൊണപ്പന'  സ്റ്റോപ്പില്‍ നിന്നു ആ വണ്ടി പിടിക്കാമല്ലോ !!' - എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പൂവാല ബുദ്ധി ഉണര്‍ന്നു. ഞാന്‍ പോലും അറിയാതെ എന്‍റെ കാലുകളുടെ വേഗം കൂടി. റൂമില്‍ 
ചെന്ന് ബാഗും എടുത്ത് സ്റ്റോപ്പില്‍ എത്തിയപ്പോ പിന്നെയും 5 മിനിട്ടോളം എടുത്തു. എങ്കിലും ഭാഗ്യം എന്‍റെ കൂടെ ആരുന്നു- ഒരല്‍പ്പം  നാണത്തോടെ... പതുക്കെ... ആ 356 C ബസ്‌ എന്‍റെ മുന്നില്‍ വന്നു നിന്നു. എന്‍റെ lakshya ബോധത്തെയും ആത്മ സമര്‍പ്പണത്തെയും ഒന്നൂടെ സ്വയം അഭിനന്ദിച്ചു കൊണ്ട് ഞാനാ ബസില്‍ കൂളായി കയറി.


ഉള്ളില്‍ കടന്നു നോക്കീപ്പോ ഒരുപാട് സീറ്റുകള്‍ ഒഴിവുണ്ട്. മാര്‍ത്തയും ഒറ്റക്കൊരു സീറ്റില്‍ ഇരിപ്പുണ്ട്. എങ്കിലും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ, അവള്‍ടെ അരികിലൂടെ നടന്ന് ഏറ്റവും ബാക്ക് സീറ്റില്‍ പോയിരുന്നു ഞാന്‍. അവിടെ ഇരുന്നാല്‍ ഏതാണ്ടൊരു കൂളിംഗ്‌ ഗ്ലാസ്‌ വയ്ക്കുന്ന ഗുണമാ, നമ്മള്‍ ആരെയാ നോക്കുന്നതെന്ന് അവരൊട്ടു അറിയുകയുമില്ല, ആരേലും ഇങ്ങോട്ട് നോക്കിയാ കൈയ്യോടെ പിടിക്കുകയും ചെയ്യാം !


ഞാന്‍ ശ്രദ്ധിച്ചു അവളെ- സ്വതവേ അല്പം ഗൗരവമുള്ള കൂട്ടത്തിലാണ് ആള്‍. ഇപ്പഴും പുറത്തെ കാഴ്ചകളും നോക്കി ഒറ്റ ഇരിപ്പാ. (എന്നെ കാണിക്കാനുള്ള ഇരിപ്പാണോ.. യേയ്). സാധാരണ ഒരു ബസ്‌ ആരുന്നേല്‍ ജനലില്‍ കൂടി കാറ്റടിച്ച് നീളമുള്ള മുടിയിഴകള്‍ ആ മുഖത്ത് പാറിപ്പറന്നേനെ- ഞാന്‍ അറിയാതെ ഒന്ന് കൊതിച്ചു പോയി...


പെട്ടെന്നാണത്   സംഭവിച്ചത്- അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ ഒരുത്തന്‍ വന്ന് മാര്‍ത്തയുടെ സീറ്റില്‍ ഇരുന്നു !. അവനെ കണ്ടാലെ ഒരു അലവലാതി ലുക്ക്‌- ചുവന്ന ഒരു ടി-ഷര്‍ട്ടും നരപ്പിച്ച പാന്റ്സും ഒക്കെ ഇട്ട്, ചെവിയില്‍ ഒരു ഹെഡ്ഫോണും ഫിറ്റ്‌ ചെയ്ത ഒരുത്തന്‍. അവളാണേല്‍ അപ്പഴും ഒന്നും കൂട്ടാക്കാതെ ഇരിക്കുന്നു. പക്ഷെ എന്നോട് ഒരു വാക്ക് ചോദിക്കാതെ അവന്‍ അവിടെ ചാടിക്കേറി ഇരുന്നത് എനിക്ക് തീരെ പിടിച്ചില്ല. എന്‍റെ ശ്രദ്ധ ആ സീറ്റില്‍ മാത്രമായി.


ഏതോ പാട്ടിനു താളം പിടിച്ച് തലയാട്ടിക്കൊണ്ടിരുന്ന അവന്‍ 2 സ്റ്റോപ്പ്‌ കഴിഞ്ഞപ്പോ എഴുന്നേറ്റു. എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. പക്ഷെ എന്‍റെ പ്രതീക്ഷകളെ ചെറുതായ് തെറ്റിച്ചു കൊണ്ട് അവന്‍ മാര്‍ത്തയുടെ സീറ്റിന്റെ തൊട്ടു പുറകില്‍ വന്നിരുന്നു. "അതെന്തിനാണാവോ? ആ ഏതായാലും അവള്‍ടെ സീറ്റില്‍ നിന്നും മാറിയല്ലോ, അത് മതി. ദൈവത്തിനു നന്ദി." - ഞാനും ഒരല്പ നേരം പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു.


വണ്ടി നല്ല സ്പീഡില്‍ പോകുന്നുണ്ട്- 'Diary Circle' കഴിഞ്ഞു. ഞാന്‍ ഒന്നൂടെ മാര്‍ത്തയെ നോക്കി- ആള്‍ നല്ല ഉറക്കമാണ്. പാവം നല്ല ക്ഷീണം കാണും, ഉറങ്ങിക്കോട്ടെ..


പുറകില്‍ ഇരുന്നവന്‍ ആട്ടെ, അപ്പോഴേക്കും അവന്‍റെ മൊബൈല്‍ എടുത്ത് കളി തുടങ്ങിയിരുന്നു. പുറത്തെ വണ്ടികളും കെട്ടിടങ്ങളും ഒക്കെ പകര്‍ത്തി എടുക്കുന്നതിനിടെ മാര്‍ത്തയുടെ പടവും പതിയുന്നുണ്ടോ?- എനിക്ക് സംശയമായി-


 ഞാന്‍ വീണ്ടും അവനെ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.. "സംഭവം ഉറപ്പില്ലേലും കേറിയങ്ങ്  ഇടപെട്ടാലോ??- ഇടപെടാം, കിട്ടിയ ഒരു ചാന്‍സ് നഷ്ടപ്പെടുത്തണ്ട."

ഞാന്‍ നടന്ന് മാര്‍ത്തയുടെ സീറ്റിന്റെ അടുത്തെത്തി. തൊട്ടു പുറകിലിരുന്ന എന്‍റെ ശത്രുവിനെ നോക്കി പറഞ്ഞു- "ഡിലീറ്റ് മാട് !!" (എവിടുന്നാ അതിനുള്ള ധൈര്യം അന്നേരം എനിക്ക് തോന്നിയെ എന്ന് ഇപ്പഴും  യാതൊരു പിടിയുമില്ലാ.. എങ്കിലും...)
അയാള്‍ തിരിച്ച് ചോദിച്ചു- "എന്ന ഡിലീറ്റ്??"


ഹോ... ഭാഗ്യം തമിഴനാണ്, സൂര്യയേയും വിജയ്‌ നെയും ഒക്കെ മനസിലോര്‍ത്ത്‌ ഞാന്‍ തമിഴിലങ്ങു  പേസി- "ടായ് നാന്‍ പാത്താച്, നീ ആ ഫോട്ടോ ഡിലീറ്റ് പണ്ണുങ്കോ !"
"എന്നാ.. നാന്‍ ഫോട്ടോ പിടിക്കറതുക്ക് ഉനക്ക് എന്നെ?" - അയാള്‍ തിരിച്ചടിച്ചു.
"എനക്ക് താന്‍.. നീ ഫസ്റ്റ് ഡിലീറ്റ് പണ്ണീട്ട് പേസുങ്കോ" - ഞാനും വിട്ടു കൊടുത്തില്ല.   


അയാള്‍ പിന്നെ കൂടുതലൊന്നും സംസാരിച്ചില്ല. സീറ്റില്‍ ചാരിക്കിടന്നു. ഫോട്ടോ ഡിലീറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിക്കാതെ ഞാന്‍ മാര്‍ത്തയുടെ സീറ്റിലും !. ഇതിനിടയില്‍ ഈ ഒച്ച ഒക്കെ കേട്ടു അവള്‍ എണീറ്റിരുന്നു. എന്നെ ഒന്ന് നോക്കി അവള്‍, പക്ഷെ ചിരിച്ചില്ല. "കുട്ടി ഇനി ഒന്നും പേടിക്കണ്ട, ആരും ഇനി ഒന്നും ചെയ്യില്ല. ഞാന്‍ ഇവിടെ തന്നെ ഇരിപ്പുണ്ട് !" എന്നൊക്കെ അവളോട് പറയണം എന്നുണ്ടാരുന്നെലും ഒച്ച പുറത്തേക്ക് വന്നില്ല.. എങ്കിലും ഞാന്‍ ഹാപ്പി ആരുന്നു.. ഒരു തുടക്കം ഇട്ടല്ലോ.. സ്റ്റാന്‍ഡില്‍ ബസ്‌ ഇറങ്ങിയാല്‍ പിന്നെ റെയില്‍വേ സ്റ്റേഷന്‍ ലേക്ക് ഒരു fly over ആണ്. ഒരല്‍പ്പം നടക്കാനുള്ള ദൂരമുണ്ടത്, അന്നേരം വിശദമായ് ഇവളെ പരിചയപ്പെടാം..  എന്‍റെ സ്വപ്‌നങ്ങള്‍ പയ്യെ ചിറകു വിരിക്കാന്‍ തുടങ്ങി..


വണ്ടി മജെസ്റിക് സ്റ്റാന്റ് എത്തി. അത്രയും നേരം എന്നോട് ഒന്നും മിണ്ടിയില്ലെങ്കിലും ഞാന്‍ പരിഭവിച്ചില്ല അവളോട്. പാവം, ഒരു തുടക്കം കിട്ടാത്തത് കൊണ്ടാവും.. ഞാന്‍ മുന്നില്‍ നടന്ന് വണ്ടിയില്‍ നിന്നും ഇറങ്ങി. അവളൂടെ ഇറങ്ങിയിട്ട് ഒരുമിച്ച് പോകാംന്ന് കരുതി നിന്ന എന്‍റെ തോളില്‍ പെട്ടെന്നാണ് ഒരു  കൈ പതിഞ്ഞത്. ഞാന്‍ തിരിഞ്ഞു നോക്കി- നല്ല കറുത്തിട്ടാണെങ്കിലും കണ്ടാലേ ഒരു 'യോ യോ' ലുക്ക്‌ ഉള്ള പയ്യന്‍- അവന്‍ എന്നോട് ചോദിച്ചു-


"എന്ന പ്രശ്നം ഉനക്ക്?"
"നമുക്കാകെ എന്ത് പ്രശ്നം?"
 "എനക്കാകെ അല്ലാ, അവന്ക്കാകെ" - ഇതും പറഞ്ഞു അവന്‍ എന്‍റെ പുറകോട്ടു വിരല്‍ ചൂണ്ടി.


നോക്കീപ്പോ നമ്മുടെ മൊബൈല്‍ പയ്യന്‍- "ദൈവമേ പണി പാളിയല്ലോ !" എന്ത് ചെയ്യണമെന്നറിയാതെ  നിന്ന എനിക്ക് നേരെ പക്ഷെ അവന്‍ പ്രതികാരത്തിനു പകരം കരുണയുടെ തെളിദീപം ആണ് നീട്ടിയത്.


"നാന്‍ അന്ത പൊണ്ണിന്റെ പടമെടുത്തത് നീ പാത്താച്ചാ??" 
ഞാന്‍ ഒന്നും മിണ്ടിയില്ല..
"പാത്താച്ചാ???"
"ഇല്ല..."

"പോതും... അത് പോതും..."- അത്രയും പറഞ്ഞു അവന്‍ തിരിച്ച് നടന്നു. 


ഞാനാകെ wonder അടിച്ച് നിന്നു പോയി- ഇങ്ങനെയും ഡീസന്റ് മനുഷ്യന്‍മാരുണ്ടോ? പാവം, അവന്, താന്‍ സത്യസന്ധന്‍ ആണെന്ന് എന്‍റെ വായില്‍ നിന്ന് ഒന്ന് കേള്‍ക്കണമെന്നേ ഉണ്ടാരുന്നുള്ളൂന്ന് തോന്നുന്നു... ആ ഏതായാലും തല്‍ക്കാലം രക്ഷപെട്ടു, ഇനി സ്റ്റേഷന്‍ ലേക്ക് പോകാം.


"അല്ലാ.. മാര്‍ത്ത എവിടെ?" - ഞാന്‍ ചുറ്റും നോക്കി. ഇല്ല അടുത്തെങ്ങും ഇല്ല. ഒന്നൂടെ ഒന്ന് പരതി നോക്കീപ്പോ ഞാന്‍  കണ്ടു അവളെ- ഫ്ലൈ ഓവറിന്റെ ഏകദേശം അങ്ങേ തലക്കല്‍, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ, റെയില്‍വേ സ്റ്റേഷന്‍ ലാക്കാക്കി വച്ചടിക്കുന്നു അവള്‍ ! 






"Desp, ആ മൊബൈല്‍ പയ്യന്‍ 2 തല്ലു തന്നാരുന്നേല്‍ പോലും ഇത്രക്കും വേദനിക്കില്ലാരുന്നു. ഇതിപ്പോ.."


"ആ പോകാന്‍ പറ, മാര്‍ത്തയ്ക്ക് വിധിച്ചിട്ടില്ല എന്നെ, എന്ന് കരുതിയാ മതി. അല്ലാ പിന്നെ !"- ഞാന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി സ്പീഡില്‍ നടന്നു-പ്രതീക്ഷകള്‍ തീര്‍ന്നിട്ടില്ലല്ലോ... ഓവര്‍ ബ്രിഡ്ജ് ഇറങ്ങി 5 ആം പ്ലാട്ഫോമില്‍ എത്തീപ്പഴേക്കും  'എറണാകുളം എക്സ്പ്രസ്സ്‌' പിടിചിട്ടുണ്ടാരുന്നു. ഞാന്‍ നടന്നു S6 നരികില്‍ എത്തി, സൈഡില്‍ ഒട്ടിച്ചിരുന്ന ചാര്‍ട്ടില്‍  എന്‍റെ  71 ന്റെ നില എന്താണെന്നു നോക്കി.


69---Bijukkuttan KP--------------- M ---- 23
70---Shyju --------------------------- M ---- 23
71---"ഞാന്‍"------------------------ M ---- 26
72---Prabhakaran Nair ---------- M ---- 58
73---Gomathi Prabhakaran ----- F ---- 54


ഹോ, സമാധാനം ആയി. ഇനി ഒന്നും നോക്കാനില്ല, കേറിക്കിടന്നങ്ങുറങ്ങിയേക്കാം ആലുവ വരെ. ഞാന്‍ ട്രെയിനകത്തെക്ക് കയറി. 'അപ്പര്‍ ബര്‍ത്ത് ആയതു കൊണ്ട് ആരുടെയും സൗകര്യം നോക്കേണ്ടി വന്നില്ല, നേരെ കയറിക്കിടന്നങ്ങുറങ്ങിയേക്കാം  ആലുവ വരെ. എങ്കിലും ഇടക്കെപ്പഴോക്കെയോ കണ്ണ് തുറന്നു നോക്കാന്‍ മറന്നില്ല ഞാന്‍- ഇനി മാര്‍ത്ത എങ്ങാനും ആ വഴിക്ക് വന്നാലോ !


-അനില്‍സ്
http://panchasarappothi.blogspot.com


PS:  ഈ കഥ പൂര്‍ണമായും നടന്നതല്ല. ഇതിലെ ആ 'മൊബൈല്‍ പയ്യന്റെ' part അല്‍പ്പം കൂട്ടി ചേര്‍ത്തതാണെന്ന് കൂട്ടിക്കോ - അവന്‍ ആ സീറ്റില്‍ കയറി ഇരുന്നതിന്റെ ആ ഒരു ഹാങ്ങ്‌ ഓവറില്‍ ഞാന്‍ ചിന്തിച്ചു കൂട്ടിയ ഓരോ കാര്യങ്ങള്‍... just 4 horror :-)


Wednesday, January 6, 2010

പുണ്യം ഒരുപാടെന്തിനാ ??


"നിമ്ഗെ ബേട് ദേദ്രെ, സുമ്നേ യാക് തക്കൊണ്ട്രീ, ബേറെ യാരാദ്രു  തിന്‍ തിദ്രു ??"  

'കന്നഡ' കാര്യായിട്ട് ഇത് വരെ ഒന്നും പഠിച്ചില്ലേലും, ആ പ്രായം ചെന്ന സ്ത്രീ എന്നെ നോക്കി പറഞ്ഞത് മുഴുവനായ് തന്നെ എനിക്ക് മനസ്സിലായി. എങ്കിലും തിരിച്ച് ഒന്നും പറയാതെ, കൈയ്യിലിരുന്ന പാത്രം നിലത്ത് വച്ച് ഞാന്‍ തിരിഞ്ഞു നടന്നു, ആ 'ക്യൂ' വിന്റെ അരികിലൂടെ...


"എടാ, നേരത്തെ തന്നെ എത്തിയേക്കണേ.. ചുമ്മാ ഇവിടെ കിടന്നു ഉറങ്ങിയേക്കരുത്"
"ഓ ശരി, കൃത്യം 11:30 യ്ക്ക് തന്നെ അവിടെ ഹാജരുണ്ടാവും ഞങ്ങള്‍"
"2 ആള്‍ക്കും കുളിക്കാന്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്, പിന്നെ ഫുഡ് മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട്. കഴിച്ചിട്ട് വേണം വരാന്‍."
"ഏറ്റു"- ഞാന്‍ കമ്പിളി കൊണ്ട് തല വഴി മൂടി വീണ്ടും കിടന്നു.


എന്‍റെ അമ്മായിയുടെ വക ആയിരുന്നു നിര്‍ദേശങ്ങള്‍ ഒക്കെയും. 'ജാലഹള്ളി' യിലാണ് അവര്‍ താമസം. അവിടുത്തെ പ്രശസ്തമായ അമ്പലത്തില്‍ ഇന്ന് എന്തൊക്കെയോ പൂജയും അന്നദാനവും ഉണ്ടെന്നു പറഞ്ഞാണ് എന്നെ വിളിച്ചു വരുത്തിയത്. ഏകദേശം 10 മണിയോടെ മാമനും അമ്മായിയും ഇറങ്ങി. പയ്യെ കുളിച്ച് ഓരോരോ TV പരിപടിക്കൊപ്പം  ഇരുന്ന് breakfast ഉം കഴിച്ചു സുഹേഷും(എന്‍റെ കസിന്‍) ഞാനും ഇറങ്ങാന്‍ പിന്നെയും ഒരുപാട് വൈകി.


"ടാ ഷൂസ് ഇടണ്ട, അമ്പലത്തിലെക്കല്ലേ പോണേ.."
"ഓ അതോര്‍ത്തില്ല..." - ഞാന്‍ അവിടെ കിടന്ന ഒരു ചെരുപ്പ് എടുത്തിട്ട് അവന്‍റെ  ബൈക്കിന്‍റെ പിന്നിലേക്ക് കയറി.


ഒരു 10 മിനിറ്റ് കൊണ്ട് ഞങ്ങളെത്തി. ഒരു ചെറിയ അമ്പലവും, കുറച്ച് ആള്‍ക്കാരെയും മാത്രം പ്രതീക്ഷിച്ച എനിക്ക് തെറ്റി. ഏറെ പണിപ്പെട്ടിട്ടാണ് ഒന്ന് അകത്ത് കയറിയത് തന്നെ. മണ്ഡലക്കാലം ആയത് കൊണ്ട്, അയ്യപ്പന്മാരുടെ തിരക്ക് വേറെയും..

ആദ്യത്തെ പണി, ആ തിരക്കിനിടയില്‍ അമ്മായിയെ കണ്ടെത്തുക എന്നതായിരുന്നു. മൊബൈലില്‍ വിളിച്ചപ്പോ  അവര്‍ ഏറെ മുന്നിലായിരുന്നു. കൈയ്യിലിരുന്ന കൂപ്പണ്‍ കാട്ടി ഇടയ്ക്കിട്ട് കയറാന്‍ ഒരു ശ്രമം നടത്തിയേലും രക്ഷ ഉണ്ടായില്ല. പിന്നെ പോയി അന്നദാനത്തിന്റെ  ക്യൂവിന്റെ ഏറ്റവും പുറകില്‍ നിന്നു.  

ഏകദേശം ഒരു 10 മിനിട്ടോളം ആ വെയിലത്ത് അങ്ങനെ നിന്നപ്പോ മടുത്തു.

"ടാ, ഇതെപ്പോ എത്താനാ അങ്ങ്..?"
"പെട്ടെന്ന്‍ എത്തും, ദാ ക്യൂ നീങ്ങുന്നുണ്ട്.."

"എന്തോരം ആള്‍ക്കാരാ, ഇവര്‍ക്കൊക്കെ ഒരു ഞായറാഴ്ച ആയിട്ട് വീട്ടില്‍ ഇരുന്നൂടെ, അല്ലേ? -ഞാന്‍ ചുമ്മാ പറഞ്ഞു.
"ഹഹ.."
"എന്തായാലും ഒരു കണക്കിന് ഈ ക്യൂ കിട്ടീതും നന്നായി !"
"അതെന്തേ??"
"അല്ലാ നിനക്ക് വിശക്കുന്നുണ്ടോ? ഇപ്പൊ തന്നെയല്ലേ നല്ല ലാവിഷ് ആയി breakfast കഴിച്ചേ !"
"അതും ശരിയാ.. പയ്യെ അങ്ങ് എത്തിയാ മതി. നന്നായി വിശക്കട്ടെ.. ഹി ഹി.."

ഒരുപാട് ആള്‍ക്കാര്‍ ഉണ്ടാരുന്നേലും പെട്ടെന്ന് തന്നെ ഞങ്ങള്‍ ഹാളില്‍ എത്തി. ആകെ തിരക്ക്.. ഒരു 4-5 വരികളിലായി ഇട്ടിട്ടുള്ള ബെഞ്ചുകളില്‍ ഇരുന്നു എല്ലാരും ഭക്ഷണം കഴിക്കുകയാണ്. അവിടെ സ്ഥലം കിട്ടാത്തവര്‍ നിലത്തും ഇരിക്കുന്നു.

 ഞാന്‍ എന്‍റെ കൈയ്യില്‍ കിട്ടിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം വിളമ്പുകാരന്(അങ്ങനെ പറയാന്‍ പറ്റില്ല, ഏതോ കമ്മറ്റിക്കാരന്‍ ആണ്. അമ്പലം ട്രസ്റ്റ്‌ ന്റെ ബാഡ്ജ് ഒക്കെ കുത്തിയാണ് നില്‍പ്പ്) നേരെ നീട്ടി. പാത്രം നിറച്ചും ഇട്ടു പുള്ളി- ചോറും സാമ്പാറും അവിയലും, പിന്നെ കൂട്ടത്തില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ പായസവും പപ്പടവും ഒക്കെ...

തൊട്ടടുത്ത് തന്നെ ഉണ്ടാരുന്ന ബെഞ്ചിലെ 2 കുട്ടികള്‍ എണീറ്റപ്പോ അവ്ടെ ചാടി ഇരുന്നു പയ്യെ കഴിക്കാന്‍ തുടങ്ങി ഞാന്‍. എങ്കിലും പകുതിക്ക് വച്ച് നിര്‍ത്തി. ഒന്നാമത് 'വൈറ്റ് റൈസ്' എനിക്കത്ര പഥ്യമല്ല, പോരാത്തതിനു വിശപ്പും വല്യ കാര്യമായിട്ടില്ല. ഞാന്‍ എണീറ്റു... അപ്പഴും എന്‍റെ തൊട്ടടുത്തിരുന്ന ആള്‍ നല്ല കാര്യായിട്ട് തന്നെ ഫുഡ് അടിക്കുന്നുണ്ടാരുന്നു.

ബാക്കി വന്ന ഭക്ഷണം ഒരു ഒരു ബക്കറ്റില്‍ തട്ടി, എന്‍റെ പാത്രവും ഗ്ലാസും ഞാന്‍ പയ്പ്പിനു അരികിലേക്ക് വച്ചു. അപ്പോഴാണ് അവ്ടെ വൃത്തിയാക്കാന്‍ ഇരുന്ന പ്രായം ചെന്ന ആ ചേച്ചി എന്നെ നോക്കി അത് പറഞ്ഞത്-

"ഇഷ്ടമല്ലെങ്കില്‍ എന്തിനാ ഈ ഭക്ഷണം എടുത്തേ സര്‍, ആവശ്യം ഉള്ള ആരേലും കഴിച്ചേനെയില്ലേ ഇത് ??"

ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല, ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തിരികെ നടന്നപ്പോഴാണ് ഞാനാ ക്യൂ ശരിക്കുമൊന്നു ശ്രദ്ധിച്ചത് തന്നെ- ഇപ്പഴും ഒരുപാട് ആള്‍ക്കാര്‍, കൂടുതലും കുട്ടികള്‍,  അത് മുന്നോട്ട് നീങ്ങുന്നതും കാത്ത് അവിടെ നില്‍പ്പുണ്ട്.

ഞങ്ങള്‍ താഴോട്ട് എത്തി. അമ്മായിയും മാമനും അവിടെ കാത്തു നില്‍പ്പുണ്ടാരുന്നു.

"നല്ല സദ്യ ആയിരുന്നല്ലേ?"- അമ്മായി ചോദിച്ചു.
"ആഹ്..."
"അവിയലൊക്കെ നമ്മള്‍ വീട്ടില്‍ വയ്ക്കുന്ന പോലെ തന്നെ, അല്ലേ?"
"അതേ"
"എടാ നിനക്കറിയോ? ഇവിടുത്തെ അന്നദാനത്തില്‍ കൂടിയാല്‍ ഭയങ്കര പുണ്യമാണെന്നാ വയ്പ്പ്.. നന്നായി പ്രാര്‍ത്ഥിച്ചോ..." -അമ്മായി സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു...

എനിക്കൊരു പ്രാര്‍ത്ഥനയേ ഉണ്ടാരുന്നുള്ളൂ- "ആ ക്യൂവില്‍ നില്‍ക്കുന്ന അവസാന ആള്‍ക്കും ഭക്ഷണം തികയണേ... !!"


*          *          *          *          *          *          *          *          *          *          *          *