Thursday, June 24, 2010

ചില ഇഷ്ടങ്ങള്‍... അതങ്ങനെയാണ് !


"Back 2 hom... Italia"- ഇന്ന്  ദാ ലോകകപ്പില്‍ ഇറ്റലി 2nd റൌണ്ട് കാണാതെ പുറത്തായപ്പോ ഓര്‍കുട്ടില്‍ തിരുത്തിയതാണ് ഞാന്‍. ഇന്നലെ വരെ സ്പോര്‍ട്സ് മാസികയുടെ ഫിക്സ്ച്ചറില്‍ ഞാന്‍ കുത്തിക്കുറിച്ച പ്രവചനങ്ങള്‍ ഒക്കെയും വെറുതെ ആയി. ഒരു അര്‍ത്ഥത്തില്‍ ലക്ഷ്യബോധമില്ലാതെ കളിച്ച  അവരത് ഏറെക്കുറെ അര്‍ഹിച്ചതാണ്. എങ്കില്‍ പോലും പ്രിയപ്പെട്ട ടീം പുറത്തേക്ക് പോയപ്പോള്‍ എന്നോ ഒരിക്കല്‍ പിരിഞ്ഞു പോയ കാമുകിയുടെ മുഖം എന്തിനെന്നറിയാതെ മനസ്സിലേക്ക് കയറി വന്നു...

 ഫുട്ബോളിന്റെ ലോകത്ത് പണ്ട് മുതലേ ഇഷ്ടം ഇറ്റലിയോട് തന്നെ ആയിരുന്നു. "ബ്രസീല്‍ ന്റെയോ അര്‍ജെന്റീന യുടെയോ വേഗത ഇല്ല... കളിയില്‍ സൌന്ദര്യം ഇല്ല... സ്വന്തം ഗോള്‍ പോസ്റ്റിനു മുന്നില്‍ കോട്ട കെട്ടി നില്‍ക്കുന്ന കാവല്‍ ഭടന്മാര്‍ മാത്രം..." ഇങ്ങനെ ആരോപണങ്ങള്‍ എന്നും എതിര് ഉണ്ടായിരുന്നെങ്കിലും, ആ വാക്കുകളിലും എന്തൊക്കെയോ അഭിമാനിക്കാന്‍ ഉണ്ടെന്ന് ഞാന്‍ കരുതി... പക്ഷെ ഇന്ന് അഭിമാനത്തിന്റെ ആ കോട്ടയും സ്ലോവാക്യ തകര്‍ത്തു.

1990 ലെ ലോകകപ്പാണ് ഞാന്‍ ആദ്യമായി കാണുന്നെ. ഫുട്ബോളിനെ കുറിച്ച് കാര്യമായി ഒന്നും അറിയാത്ത എനിക്ക് മുന്നില്‍ അന്ന് പന്ത് കൊണ്ടു ഇന്ദ്രജാലം കാട്ടിയത് ഷില്ലാച്ചി എന്ന ഇറ്റലിക്കാരന്‍  ആയിരുന്നു. അതായിരുന്നു തുടക്കം.

1994 ല്‍, ആലുവയിലെ ആ കുഞ്ഞു ക്വാര്‍ട്ടേഴ്സ് മുറിയില്‍, അച്ഛനോട് ഒപ്പം ഉറക്കമിളച്ചു കളി കാണുമ്പോഴേക്കും ഞാനൊരു പക്കാ 'ഇറ്റലിക്കാരന്‍'  ആയി മാറിയിരുന്നു. ആവേശത്തിന് മാറ്റ് കൂട്ടാന്‍ അന്ന് ഫൈനലിലും കയറി നമ്മള്‍- എതിരാളികള്‍ സാംബ ചുവടിന്റെ താളവുമായ് എത്തിയ ബ്രസീലും !  2 ടീമുകളും മത്സരിച്ചു കളിച്ചെങ്കിലും അവസാനം വിധി നിര്‍ണയത്തിന് പെനാല്‍റ്റി ഷൂട്ടൌട്ട് വേണ്ടി വന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ നിമിഷങ്ങള്‍... അവസാനം കിക്ക് എടുക്കാന്‍ എത്തിയത് റോബര്‍ട്ടോ ബാജിയോ- ആ ലോകകപ്പിലെ ഇറ്റലിയുടെ സൂപ്പര്‍ താരം. ബാജിയോയുടെ ചിറകിലേറിയാണ് ഇറ്റലി ഫൈനലില്‍ എത്തിയതെന്നും വേണമെങ്കില്‍ പറയാം. ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല, ബാജിയോ ആ കിക്ക് വലയില്‍ എത്തിക്കുമെന്ന്. പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു- ഗോള്‍ പോസ്റ്റിന്റെ മൂലയ്ക്ക് തൊട്ടു മുകളിലൂടെ പന്ത് പുറത്തേക്ക് ! ബ്രസീല്‍ കളിക്കാരും ആരാധകരും ആഹ്ലാദത്തിന്റെ നിര്‍വൃതിയില്‍... മറു വശത്ത് നിരാശയുടെ കണ്ണുനീര്‍... ഫുട്ബോള്‍ ലോകത്തിന്റെ നെറുകയില്‍ നിന്ന ബാജിയോക്ക് അതൊരു ശപിക്കപ്പെട്ട നിമിഷമായി. അതിന് ശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതേയില്ല....

അതാണ്‌ ഫുട്ബോള്‍- അനിശ്ചിതത്തിന്റെ കളി. റഫറി ഫൈനല്‍ വിസില്‍ ഊതുന്നത്‌ വരെ ഒന്നും പ്രവചിക്കാന്‍ പറ്റില്ല. രാജാക്കന്മാര്‍ സാധാരണക്കാര്‍ ആകുന്നതും, പരല്‍ മീനുകള്‍ സ്രാവുകള്‍ ആകുന്നതും ഫുട്ബോളില്‍ തികച്ചും സ്വാഭാവികം മാത്രം...

ആദ്യം കാണുന്ന എന്തിനോടും കൂടുതല്‍ ഭ്രമം തോന്നുന്ന ആ ചെറിയ പ്രായത്തില്‍ മനസ്സിലുറച്ചതാണ്  ഇറ്റലിയോടൊപ്പം മറ്റു ചിലതും- ഒന്ന് ലാലേട്ടന്‍, പിന്നെ മാതൃഭൂമി പത്രം, ബജാജ് സ്കൂട്ടറിന്റെ പരസ്യം, മംഗോബൈറ്റ് മിട്ടായി.... അങ്ങനെ chilathu... കാലഘട്ടം ഏറെ മാറിയിട്ടും, തിരിച്ചടികള്‍ ഏറെ ഉണ്ടായിട്ടും, ആ ഇഷ്ടങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുന്നു മനസ്സില്‍. ആ നീണ്ട യാത്രയില്‍ ഞാന്‍ ഏറ്റവും ഓര്‍ക്കുന്നത് 2 പേരെയാണ്. 'അര്‍ജെന്റിന'യുടെയും 'ബ്രസീലി'ന്റെയും ആരാധകര്‍ മാത്രമുള്ള നമ്മുടെ നാട്ടില്‍ എനിക്ക് കിട്ടിയ കൂട്ടുകാരന്‍- അമല്‍. ഡിഗ്രിക്ക് എനിക്കൊപ്പം പഠിച്ച അവന്‍ ഇടയ്ക്കു പറയുമായിരുന്നു- "എടാ, ഈ ഇന്ത്യയില്‍ തന്നെ ഒരു 5-6 പേരെ ഇറ്റലിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഉണ്ടാവൂ. അതില്‍  2 പേര്‍ നമ്മളാടാ !!!" ലോകകപ്പും യൂറോ കപ്പുമെല്ലാം മാറി മാറി വന്നെങ്കിലും പിന്നൊന്ന് നെഞ്ചു നിവര്‍ത്താന്‍ അവസരം കിട്ടുന്നെ 2006 ലാണ്. MCA ക്ക് പഠിക്കുമ്പോ വന്ന ആ ലോകകപ്പ്‌ 'ആല്‍ത്തറ' വീട്ടില്‍ എല്ലാര്‍ക്കുമൊന്നിച്ചാണ് കണ്ടത്. ആവേശം അണ പൊട്ടി ഒഴുകിയ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചു ലോകകിരീടം ചൂടിയപ്പോ സന്തോഷം കൊണ്ടു തന്നെ ആയിരിക്കണം അന്നെന്റെ കണ്ണ് നിറഞ്ഞത് എന്നെനിക്കുറപ്പുണ്ട്. ഇന്ന് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായപ്പോഴെന്ന  പോലെ, അന്നും ആദ്യമെന്നെ വിളിച്ചത് അമല്‍ ആയിരുന്നു- ഗള്‍ഫില്‍ നിന്ന്.

പിന്നെ രണ്ടാമത്തെ ആള്‍ കൊടകര. MCA യ്ക്കാണ് അവന്‍ ഒപ്പം കൂടുന്നെ. കണ്ടുമുട്ടി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലാസ്സില്‍ ഒരു 'മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍' ഉണ്ടാക്കി ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന്. നമ്മുടെ പ്രവര്‍ത്തന ഫലമായാണോ എന്തോ, പ്രത്യേകിച്ച് പക്ഷം ഒന്നും ഇല്ലാതെ നിന്നിരുന്നവരെല്ലാം കൂടി 'മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍' ഇറക്കി. ലാലേട്ടന്റെ 'നല്ല' സമയം ആരുന്നു അത്. ഒന്നിന് പുറകെ ഒന്നായി 'ഉടയോനും' 'ഫോട്ടോഗ്രാഫര്‍' ഉം 'മഹാസമുദ്രവും' മാറി മാറി വന്നു. ഒന്നും വിടാതെ, ആദ്യ ദിവസം തന്നെ പോയി കണ്ടു അതെല്ലാം. 'മഹാസമുദ്ര'ത്തിന് പോയത് ഇപ്പഴും ഓര്‍മയുണ്ട്- രാവിലെ 7 മണിക്ക് കുളിച്ച് കുറിയും തൊട്ടു തിരുവനന്തപുരം ധന്യ തീയേറ്റര്‍ ലേക്ക് പോവുകയാണ് ഞങ്ങള്‍. അപ്പോഴാണ്‌ കൂടെ പഠിക്കുന്ന കൃഷ്ണപ്രിയയും സൌമ്യയും എതിരെ വരുന്നത്. വേഷം കണ്ടാലറിയാം, അമ്പലത്തില്‍ നിന്നാണ് അവരുടെ വരവെന്ന്.

നമ്മളെ കണ്ടതും കൃഷ്ണപ്രിയ: "ഓ, ഒന്നാം തിയതി ആയിട്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് ആയിരിക്കും അല്ലേ... കൊള്ളാം !"

അല്ലാ, ക്ലാസ്സ്‌ ഉണ്ടേലും ഇല്ലേലും 8:30 ആകാതെ എണീക്കാത്ത നമ്മളെ ആ നേരത്ത് നല്ല കോലത്തില്‍ കണ്ട അവള്‍ ആ ചോദ്യം ചോദിച്ചതില്‍ അദ്ഭുതപ്പെടാനുമില്ല. പക്ഷെ എന്നെ അമ്പരപ്പിച്ചത് കൊടകരയുടെ മറുപടിയാണ്- "ലാലേട്ടന്‍ ഞങ്ങളുടെ ദൈവമാണെങ്കില്‍... ധന്യ തീയേടര്‍ ഞങ്ങളുടെ അമ്പലമാണ്... ഇന്ന് നമ്മുടെ പടം റിലീസാ ഹേ !!!"

ആ പടവും പൊട്ടി. ഇപ്പോഴും അവസ്ഥക്ക് വലിയ മാറ്റം ഒന്നുമില്ല. വല്ലപ്പോഴും ഒരു ആശ്വാസത്തിന് ഒരു 'കീര്‍ത്തിചക്ര'യോ, 'ഭ്രമര'മോ ഒക്കെ ഇറങ്ങുന്നുണ്ടെലും, ഒപ്പം 'ഭഗവാനും', 'അലക്സാണ്ടര്‍' ഉം കൂടെ ഇറങ്ങുന്നു. ഓരോ പടത്തിന്റെയും ജാതകം അറിഞ്ഞു കഴിയുമ്പോ കൊടകര വിളിക്കും- "സാരില്ല അളിയാ, ലാലേട്ടന്‍ നന്നാവും. അടുത്ത പടം നീ നോക്കിക്കോ, സൂപ്പര്‍ ആയിരിക്കും !"

അത് പോലെ ഞാനും ഇപ്പൊ പ്രതീക്ഷ കൈ വിടുന്നില്ല. 2 വര്‍ഷം കഴിഞ്ഞു യൂറോ കപ്പ്, പിന്നെ ലോകകപ്പ്‌... ഇറ്റലി തിരിച്ച് വരും, തീര്‍ച്ച !!!














അനില്‍സ്
www.panchasarappothi.blogspot.com