Wednesday, May 12, 2010

പയ്യന്‍സ് (A Partial Road Story)



പഠിക്കുന്ന കാലത്ത് വീട്ടില്‍ ചെല്ലുമ്പോ അച്ഛനും അമ്മയും എപ്പഴും പറഞ്ഞിരുന്നത്- "എടാ നിനക്കറിയാല്ലോ, കഷ്ടപ്പെട്ടുണ്ടാക്കണ കാശാ, അതോണ്ട് മര്യാദക്ക് ഉഴാപ്പാണ്ടൊക്കെ പഠിച്ചോണം, കേട്ടല്ലോ". പിന്നെ ജോലി കിട്ടിയതിനു ശേഷം ചെല്ലുമ്പോ ടോണ്‍ ഒന്ന് മാറി - "മോനെ, ആകെ 2  ദിവസത്തേക്കാ വരുന്നേ, അതിനിടേല്‍ സിനിമ, കൂട്ടുകാര്‍ എന്നൊന്നും പറഞ്ഞു പോയേക്കരുത്" എന്നായി. എങ്കിലും നമുക്കങ്ങനെ വല്ലോം ഉണ്ടോ... ചെല്ലുന്നു, കൃത്യ സമയത്ത് ഫുഡ്‌ ഉം കഴിച്ച് 'ഷഫാസ്' തിയേറ്ററും, ചെറായി ബീച്ചും ഒക്കെയായി  ജീവിതമങ്ങ് പ്രശ്നമില്ലാതെ നീങ്ങി...

ഇക്കഴിഞ്ഞ പ്രാവശ്യം 2 ദിവസം ലീവ് എടുത്താണ് നാട്ടിലേക്ക് പോയെ. ശനിയും ഞായറും കൂടെ കൂട്ടിയാല്‍, മൊത്തം 4 ദിവസം ലാവിഷ് !. 

വീട്ടിലെത്തിയ ആദ്യ ദിവസം ഫുള്ള് സുഖമായങ്ങുറങ്ങി. 'ഉറക്ക ക്ഷീണം' കൊണ്ടാണോ എന്തോ, പിറ്റേന്ന് കാലത്ത് എണീറ്റപ്പോ  9:30 ആയി. ചായക്ക്‌ വേണ്ടി വെയിറ്റ് ചെയ്തു പിന്നെയും കിടന്നപ്പഴാ ശ്രദ്ധിച്ചേ, ആരോ വന്നിട്ടുണ്ട് വീട്ടില്‍. ഞാന്‍ എണീറ്റു പോയ്‌ നോക്കി- ഹാളില്‍ ഒരു മീറ്റിംഗ് നടക്കുകയാണ്- ചേട്ടനാണ് പ്രതി സ്ഥാനത്ത്. അച്ഛനും അമ്മയും, പിന്നെ നമ്മുടെ സ്വന്തത്തില്‍ തന്നെ ഉള്ള ഉണ്ണി മാമനും എതിര്‍ ഭാഗത്ത്‌. വിഷയം 'കല്യാണം' ആണ്. 

"എടാ നീ just ആ ഫോട്ടോ ഒന്ന് വാങ്ങി നോക്ക്..."- അച്ഛന്‍ ചേട്ടനോട് പറഞ്ഞു.
മറുപടി 'പരിപൂര്‍ണ്ണ നിശബ്ദത'.

"പ്രായം എത്ര ആയീന്നു കരുതിയാ, എന്നായാലും ഇതൊക്കെ വേണ്ടേ?"
ചേട്ടന്‍ ആണേല്‍ യാതൊരു പിടിയും കൊടുക്കാതെ അരികിലെ step ലേയ്ക്ക് കയറി നിന്നു.

"മോനെ, ഞങ്ങള്‍ക്കൊക്കെ പ്രായമായി വരുവാ. ഞാന്‍ ഇപ്പോ ദാ റിട്ടയറും ചെയ്തൂ സര്‍വീസീന്ന്. ഇതിനു മുന്‍പേ നടത്തണംന്ന് കരുതീതാ നിങ്ങടെ കാര്യമൊക്കെ. ആ, അതൊക്കെ പോട്ടെ, ഇനിയേലും പറയുന്നത് കേള്‍ക്ക് "- അമ്മയുടെ വക ചില്ലറ കട്ടിങ്ങ്സ്...

അതിലും ചേട്ടന്‍ വീഴുന്നില്ല എന്ന് കണ്ടപ്പോ ഉണ്ണി മാമന്‍ നേരിട്ട് ഇടപെട്ടു. 

"ടാ... ഇത് രണ്ടും ഡിഗ്രി ദാ ഇപ്പൊ കഴിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍... ത്രിശൂരുന്ന്. ഇനി മൂന്നാമത്തെ ആണെങ്കില്‍ MBA ക്കാരി, കോട്ടയത്തൂന്നു... അതിസുന്ദരി !!!- നീയൊന്നു നോക്ക് ഏതായാലും..."- ഉണ്ണി മാമനോടൊപ്പം ഞാനും പ്രതീക്ഷയോടെ ചേട്ടനെ നോക്കി.

"ഞാന്‍ ആദ്യമേ പറഞ്ഞല്ലോ.. എനിക്കിപ്പോ വേണ്ടാ കല്യാണം ന്ന്. പിന്നേമെന്തിനാ വെറുതെ..."- ചേട്ടന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തല്ലിക്കെടുത്തി.

"എടാ നീ ഇപ്പൊ തന്നെ കല്യാണം കഴിക്കണംന്ന് ആര് പറഞ്ഞു, പക്ഷെ ഈ ഫോട്ടോ ഒന്ന് നോക്കാല്ലോ.. അല്ലേല്‍ വേണ്ട ഇവന്‍ നോക്കട്ടെ !"- ഉണ്ണി മാമന്‍ എന്നെ നോക്കി പറഞ്ഞു.

"അയ്യോ, എനിക്കിപ്പോ വേണ്ടാ !"
"നിനക്കല്ലെടാ, നിന്‍റെ ചേട്ടന് വേണ്ടീട്ട്..."   

"അതെന്താ അവനു വേണ്ടാത്തേ... മൂത്തവന് വേണ്ടെങ്കി അവന്‍ നോക്കട്ടെ. ഇനി വേണമെങ്കി രണ്ടു പേരുടേം കൂടി ഒന്നിച്ചു നടത്താണേല്‍ അതുമാവാം. അല്ലാ പിന്നെ..."- അച്ഛന്‍ രോഷാകുലനായി.

സംഭവം, ക്വാര്‍ട്ടര്‍ സെഞ്ച്വറിയും കഴിഞ്ഞു പ്രായം മുന്നേറിയെങ്കിലും, ചുമ്മാ തെക്ക്-വടക്ക് നടക്കുന്നതല്ലാതെ ഇത് വരെയും ജീവിതത്തെ കുറിച്ച് കാര്യമായി ഒന്നും ചിന്തിച്ചിട്ടില്ല... ഇതിപ്പോ കല്യാണം???- "ഏയ്‌, അതൊന്നും ശരി ആവില്ല"- ഞാന്‍ മറുപടി പറഞ്ഞു

"ആ അതെന്തെലും ആട്ടെ, നീ ഇപ്പൊ ഈ ഫോട്ടോസ് ഒന്ന് നോക്ക്"- ഉണ്ണി മാമന്‍ ചൂണ്ടയില്‍ ഇരയെ കോര്‍ത്ത്‌ എനിക്ക് നേരെ എറിഞ്ഞു. 

ഞാന്‍ ചേട്ടനെ ഒന്ന് പാളി നോക്കി. ചേട്ടനാണേല്‍ 'ആ ഫോട്ടോയില്‍ എങ്ങാനും തൊട്ടാല്‍ നിന്‍റെ കൈ ഞാന്‍ വെട്ടിക്കളയും' ന്നുള്ള മട്ടില്‍ തിരിച്ച് എന്നെയും ഒന്ന് നോക്കി. 

എന്ത് ചെയ്യണംന്ന അവസ്ഥയില്‍  ആയി ഞാന്‍. 3 പെണ്‍കുട്ടികള്‍ടെ ഫോട്ടോസ്  ആണ് "എന്നെ ഒന്ന് നോക്കൂ" എന്നും പറഞ്ഞു മുന്നില്‍... വേണ്ടെന്നു വച്ചിട്ടും അറിയാതെ എന്‍റെ കൈ നീണ്ടു. എല്ലാരുടേയും മഹനീയ സാന്നിധ്യത്തില്‍ ഞാനാ ഫോട്ടോസ് ഏറ്റു വാങ്ങി !!!

"ദാ, ഇതാണ് നേരത്തെ പറഞ്ഞ ബി.കോം കാരി, ഇത്  രണ്ടാമത്തെ... പിന്നെ... പിന്നെ ഇതാണ് നമ്മുടെ MBA ക്കാരി"- ഉണ്ണി മാമന്‍ എന്‍റെ സൈഡില്‍ നിന്ന് വിവരണം തുടര്‍ന്നു.

 ഞാന്‍ മൂന്നു പേരെയും നോക്കി, ഏറിയാല്‍ ഒരു 2 സെക്കന്റ്, അപ്പഴേക്കും എവിടെ നിന്നോ ഒരു ടെന്‍ഷന്‍ വന്നു കയറി.. യാതൊരു പരിചയവും ഇല്ലാത്ത ആ 3 പേരും എന്‍റെ കൈയ്യിലിരുന്നു ചെറുതായി വിറച്ചു.

"എങ്ങനെ ഉണ്ട്?"- ഉണ്ണി മാമന്‍ ചോദിച്ചു?
"ആ.."
"എടാ പിള്ളേര് എങ്ങനെ ഉണ്ടെന്ന്?. ആ MBA ക്കാരിയെ കണ്ടാലേ അറിയാം ആള് ഡീസന്റ് ആണെന്ന് ല്ലേ?"

ഞാനെന്ത് പറയാനാ... ഒരു ഫോട്ടോ നോക്കി മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവൊന്നും ദൈവം സഹായിച്ചു കിട്ടീട്ടില്ല. ഞാന്‍ ഒന്നും മിണ്ടാതെ അതെല്ലാം തിരിച്ച് കൊടുത്തു. ആകെപ്പാടെ ഒരു പുലിവാല്‌ പിടിച്ച പോലായി അവസ്ഥ. അവിടുന്ന് സ്കൂട്ടാവാന്‍ എന്തേലും വഴി ഉണ്ടോ?- ഞാനും പയ്യെ കോണിപ്പടിയുടെ അരികിലേക്ക് നീങ്ങി.

"എങ്ങനെ ഉണ്ടെടാ?"- ദാ.. ഒരാള്‍ കഴിഞ്ഞപ്പോ അടുത്ത ആള്‍, ഇതിപ്പോ അച്ഛന്‍റെ വക ആണ് ചോദ്യം.
"യേയ് ഇതൊന്നും ശരി ആവില്ല..."
" ഇത് ശരി അവില്ലേല്‍ നമുക്ക് വേറെ നോക്കാം, എന്ത് പറയുന്നു?"
"എന്റച്ഛാ... ഈ കല്യാണം ഒന്നും ഇപ്പൊ പറ്റൂല്ല. ആദ്യം ചേട്ടന്റെ കാര്യം ഒരു വഴിക്ക് ആവട്ടെ, എന്നിട്ട് നോക്കാം വേണേല്‍"
"ആര്‍ക്ക് വേണേല്‍? മൂത്തവനും കൊള്ളാം, ഇളയവനും കൊള്ളാം. ഇഷ്ടം പോലെ ചെയ്യ്‌..."- അച്ഛന്‍ എണീറ്റു മുറ്റത്തേക്ക് പോയി, പിന്നാലെ അമ്മയും.

അങ്ങനെ അപ്പൊ തല്‍ക്കാലത്തേക്ക് രക്ഷപെട്ടു. 

പിന്നെയും ഒരു 2 ദിവസം കഴിഞ്ഞു കാണും. എന്തോ ഒരു കാര്യത്തിന് ആലുവ വരെ പോയതാ. കൂടെ അച്ഛനും ചേട്ടനും ഉണ്ട്. അവിടുന്ന് തിരിച്ച് ഇറങ്ങീപ്പോ സന്ധ്യയായി. എങ്കിലും തീരെ പയ്യെ ആണ് നമ്മുടെ മാരുതി 800 പറവൂര്‍ക്ക് നീങ്ങിയത്. ഞാനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. ചേട്ടന്‍ മുന്‍പിലും, അച്ഛന്‍ പുറകിലും...

പെട്ടെന്ന് പുറത്ത് മഴ ചെറുതായി പെയ്തു തുടങ്ങി. എനിക്ക്  നേരത്തെ മുതലേ ഒരുപാട് ഇഷ്ടോള്ള ഒരു സംഭവമാണ്, മഴയത്ത് വണ്ടി ഓടിക്കാന്‍. അത് കൊണ്ടാവാം, ഉള്ളില്‍ ഒരു സന്തോഷം തോന്നി...

"അച്ഛാ ചില്ല് കേറ്റി ഇട്ടോ കെട്ടോ, അല്ലേല്‍ സീറ്റ്‌ നനയും"- ഞാന്‍ പറഞ്ഞു. പക്ഷെ മറുപടിയൊന്നും കേട്ടില്ല. 

വേഗം ഒന്ന് തിരിഞ്ഞു നോക്കീപ്പോ അച്ഛന്‍ സീറ്റിന്റെ നടുക്കിരുന്ന്, കൈകള്‍ രണ്ടും മുന്നിലെ സീറ്റിലൂന്നി കാഴ്ചയും കണ്ടിരിക്ക്യാ- "ചില്ലൊക്കെ നേരത്തെ കയറ്റി ഞാന്‍, അല്ലേലും കാശു മുടക്കി ഇതൊക്കെ വാങ്ങിയവനല്ലേ അതിന്റെ ദണ്ണം അറിയൂ !" 
"ഓഹ് ശരി.."

വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി. പെട്ടെന്നാണ് ഒരു ബൈക്ക് നമ്മുടെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തത്. നോക്കീപ്പോ ഏകദേശം 10-25 വയസ്സ് വരുന്ന ഒരു ചെക്കനും പെണ്ണുമാണ്. പെണ്‍കുട്ടിയെ ആണേല്‍ കാണാന്‍ അത്യാവശ്യം കൊള്ളാം. കടും നീല നിറത്തിലുള്ള അവളുടെ സാരി കാറിന്റെ ലയ്റ്റില്‍ മിന്നി തിളങ്ങി. എന്നോടൊപ്പം ചേട്ടനും അപ്പൊ ആ കുട്ടിയെ തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് അല്‍പ്പം നിരാശയോടെ ഞാന്‍ തിരിച്ചറിഞ്ഞു.

യാത്ര കോട്ടപ്പുറവും പിന്നിട്ട് തട്ടാമ്പടി എത്താറായി. അവരോട് പറയാതെ പെയ്ത മഴയെ തോല്‍പ്പിക്കാന്‍ കുറച്ച് സ്പീഡില്‍ ആണ് അവര്‍ വണ്ടി വിട്ടിരുന്നെ.  ഞാനും അതിനനുസരിച്ച്  നമ്മുടെ വണ്ടി പുറകില്‍ തന്നെ പിടിച്ചു പോന്നു. മഴ അപ്പഴും വിട്ടിരുന്നില്ല, ആ പെണ്‍കുട്ടി സാരിത്തലപ്പ് കൊണ്ടു അവള്‍ടെ തല പയ്യെ മൂടി...

"ആ ഫ്രണ്ടില്‍  പോണ കുട്ടീടെ സാരിക്കളര്‍ കൊള്ളാം ല്ലേ?"- ശ്രദ്ധിച്ചപ്പോ അച്ഛന്റെ വകയാണ് ഡയലോഗ്.
ഞാനൊന്നും മറുപടി പറഞ്ഞില്ല.

"നിങ്ങള്‍ കണ്ടില്ലേ ആ ബൈക്കിലെ കുട്ടിയെ?"- അച്ഛന്‍ വീണ്ടും.
അപ്പഴും ഞാനോ ചേട്ടനോ 'കമാ' എന്നൊരക്ഷരം മിണ്ടിയില്ല.

"ആ കുട്ടി നല്ല വെളുത്ത് ഇരിക്കണത് കൊണ്ടാ, ആ സാരിക്ക് ഇത്ര എടുപ്പ് തോന്നണേ.."- അച്ഛന്‍ കമന്ററി തുടര്‍ന്നു. ഞാനും ചേട്ടനും ആണേല്‍ ആ ബൈക്കും അതിലെ യാത്രക്കാരിയെയും അപ്പൊ മാത്രം കണ്ട പോലെ ഇരുന്നു.

"എടാ ഞാന്‍ പറയണത് വല്ലതും കേള്‍ക്കണുണ്ടോ  നിങ്ങള്?"
"ങ്ങും.." - അച്ഛന്‍റെ സംഭാഷണത്തില്‍ വല്യ താല്‍പ്പര്യം ഒന്നും ഇല്ലാത്ത പോലെ ഒരു മറുപടി പറഞ്ഞു ചേട്ടന്‍.

"ആഹ് നീയൊക്കെ ഇവിടെ മൂളി ഇരുന്നോ. മര്യാദക്ക് കല്യാണം കഴിച്ചാല്‍ ഇത് പോലത്തെ പെണ്‍കൊച്ചിനെ ഒക്കെ ഇരുത്തി നിങ്ങക്കും പോവാം. ഞാന്‍ പറയാനുള്ളത് പറഞ്ഞു, നല്ല പ്രായത്തിലാണേല്‍  ഇതിനൊക്കെ ഒരു രസം ഉണ്ടാവും. അല്ലാണ്ട്..."

"ഹഹ.. സമ്മതിച്ചു അച്ഛാ !"- ചേട്ടന്‍ അച്ഛനെ നോക്കി പറഞ്ഞു.
"എന്ത് കല്യാണത്തിന് സമ്മതിച്ചോ???"
"അതല്ല, 'അച്ഛനെ സമ്മതിച്ചൂ' ന്ന്... കല്യാണമൊക്കെ നമുക്ക് പിന്നെ കഴിക്കാംന്നേ, ഞങ്ങള്‍ ഇപ്പഴും പയ്യന്‍സല്ലേ  :)  


അനില്‍സ്